2018, മാർച്ച് 28, ബുധനാഴ്‌ച

മാൾ

മുഖ്യ മന്ത്രി, 5 മന്ത്രിമാർ, 7 എംഎൽഎ മാർ, സ്പീക്കർ, ഒരു എം.പി. ഇവരെല്ലാം വൈകുന്നേരം  ഒത്തു കൂടുന്നു. സമയമില്ലാത്തതിനാൽ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്ന  മുഖ്യമന്ത്രി, അത് പോലെ തന്നെ തിരക്കുള്ള മന്ത്രിമാർ, തിരക്ക് കാരണം  നിയമസഭയിലെത്താൻ വിമാന യാത്ര അനുവദനീയമായ എംഎൽഎ മാർ. ഇവരൊക്കെയാണ് മണിക്കൂറുകൾ ഒന്നിച്ചു കൂടുന്നത്.


Image may contain: 16 people, including Ottasekharamangalam Vijayakumar, people smiling




 കേരളത്തിന്റെ നീറുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണോ? ആർക്കു നീറുന്നു? ജനങ്ങൾക്ക് അല്ലേ. നീറ്റൽ ഒക്കെ സഹിക്കണം. ജനാധിപത്യം അല്ലേ. തെരെഞ്ഞെടുത്തു വിട്ടു കഴിഞ്ഞാൽ ജന പ്രതിനിധികളുടെ ആട്ടും തൂപ്പും കൊണ്ട് കഴിയാൻ വിധിക്കപ്പെട്ടവരല്ലേ പൊതു ജനം. അങ്ങിനെ ജനകീയ പ്രശ്നം കൈകാര്യം ചെയ്യാനൊന്നും   അല്ല  ഇവർ ഒത്തു കൂടുന്നത്. ഒരു കട ഉദ്ഘാടനത്തിന്!  

ക്ലിഫ് ഹൗസിൽ നിന്നും പോലീസ് വാഹനങ്ങളുടെ അകമ്പടിയോടും ചെവി പൊട്ടുന്ന ഹൂട്ടർ വിളിയോടും കൂടി മുഖ്യ മന്ത്രിയുടെയും  മന്ത്രിമാരുടെയും കൊടി വച്ച ഇന്നോവ ക്രിസ്റ്റ കാറുകൾ പറക്കും, മാൾ ഓഫ് ട്രാവൻകൂർ ലക്ഷ്യമാക്കി. 

ആ കടയാണ് ഇന്ന് മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കട എന്ന് വച്ചാൽ സാദാ തട്ട് കട ഒന്നുമല്ല. മാൾ.  ആറര ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള കട. 1000 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലം. 400 കോടി ചിലവിൽ. ഈ സംഭവത്തിന്റെ   ഉദ്ഘാടനത്തിനാണ് ഇത്രയും ജന പ്രതിനിധികൾ പങ്കെടുക്കുന്നത്.  മുതലാളി വിളിച്ചാൽ പോകാതിരിക്കാൻ പറ്റുമോ? നാടിന്റെ വികസനമല്ലേ മുതലാളിയുടെ ലക്ഷ്യം. അതേ ലക്ഷ്യം തന്നെയാണല്ലോ  ജന പ്രതിനിധി കളുടെയും. അങ്ങിനെ വികസനം എന്ന ലക്ഷ്യത്തിലേക്കു മുതലാളിക്കൊപ്പം സർക്കാരും ജന പ്രതിനിധികളും. 

2018, മാർച്ച് 23, വെള്ളിയാഴ്‌ച

ചുള്ളിക്കാട്

തന്റെ കവിതകൾ വിദ്യാലയങ്ങളിൽ പഠിപ്പിക്കരുത് എന്ന അപേക്ഷയുമായി ബാലചന്ദ്രൻ ചുള്ളിക്കാട്. കാരണം മലയാളം തെറ്റില്ലാതെ എഴുതാനും വായിക്കാനും പോലും അറിയാത്ത അദ്ധ്യാപകർ ആണ് ഇന്ന് ഭൂരിഭാഗവും.കോളേജുകളിൽ പോലും അത്തരത്തിൽ ഉള്ളവരാണ്. അതിന്റെ പ്രതിഷേധമാണ് ചുള്ളിക്കാട് തന്റെ കവിത പഠിപ്പിക്കേണ്ട എന്ന് പറയുന്നത്.





കവി  പറയുന്നത് ശരിയാണ്. അധ്യാപർക്കുള്ള  യോഗ്യതയായ ഡിഗ്രി ഉണ്ട്. അത് മതിയല്ലോ. ഇന്നത്തെ കാലത്ത് ഡിഗ്രി കിട്ടാൻ പഠിത്തമോ അക്ഷരാഭ്യാസമോ വേണ്ട താനും. ഡോക്റ്ററേറ്റ് ആണെങ്കിൽ അതിലുമെളുപ്പം. നെറ്റിൽ കയറിയാൽ ഇഷ്ട്ടം പോലെ പ്രബന്ധങ്ങൾ കിട്ടും.  അത്തരത്തിൽ മറ്റുള്ളവരുടെത് കോപ്പിയടിച്ച് ഒരു പ്രബന്ധം സംഘടിപ്പിക്കാം. അതാണ് നമ്മുടെ ഡോക്ടർമാർ ചെയ്യുന്നത്. ഒരു വൈസ് ചാൻസലർ വരെ കോപ്പി അടിച്ചതായി ആരോപണം ഉണ്ടായിരുന്നു. രാഷ്ട്രീയ സംരക്ഷണം കൊണ്ട് അതിൽ അന്വേഷണം നടന്നില്ല. കേരളത്തിലെ ഗവേഷണ പ്രബന്ധങ്ങളിലെ കോപ്പിയടിയെ കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിച്ച് ഒരാൾക്ക് ഡോക്റ്ററേറ്റ് കിട്ടി എന്ന് പറയുമ്പോൾ മനസ്സിലാകുമല്ലോ കേരളത്തിലെ അദ്ധ്യാപകരുടെ കോപ്പിയടി എത്രയുണ്ടെന്ന്.  


രാഷ്ട്രീയമാണ് വില്ലൻ. രാഷ്ട്രീയക്കാരുടെ കാലു പിടിയ്ക്കുന്നവന് അർഹിക്കാത്ത പദവി നൽകും. യോഗ്യതയില്ലാത്ത വി.സി.യെ ഹൈക്കോടതി പുറത്താക്കിയത് അടുത്തിടെ ആണല്ലോ. കേരളത്തിലെ അദ്ധ്യാപകരുടെ പ്രധാന പരിപാടി രാഷ്ട്രീയം ആണ്. രാഷ്ട്രീയം മറച്ചു വച്ചുള്ള രാഷ്ട്രീയ സംഘടനയിൽ ചേരും. അതിന്റെ മറവിൽ ഫുൾ ടൈം രാഷ്ട്രീയ പ്രവർത്തനം. അതിനിടയിൽ പുസ്തകം വായിക്കാനും അക്ഷരം പഠിക്കാനും സമയമെവിടെ? സർക്കാർ ശമ്പളവും വാങ്ങി രാഷ്ട്രീയ പ്രവർത്തനം ! നമ്മുടെ വിദ്യാഭ്യാസ മന്ത്രി തന്നെ ഉദാഹരണം! കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്ത് തന്നെ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം. ഒരു കറകളഞ്ഞ സഖാവ് അല്ലെങ്കിൽ പാർട്ടി മന്ത്രിയാക്കില്ലല്ലോ. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാട് ചെയ്തത് ശരി. എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരുമൊക്കെ ഭാഗ്യവാന്മാർ. ഇതൊക്കെ കാണാതെ രക്ഷ പെട്ടല്ലോ.

2018, മാർച്ച് 20, ചൊവ്വാഴ്ച

കർഷക സ്നേഹം.



ഭാരതം ഒരു കാർഷിക രാജ്യം ആണെന്ന് പണ്ട് നമ്മൾ പാഠ പുസ്തകത്തിൽ പഠിച്ചിട്ടുണ്ട്. അതായത് വ്യവസായം  അല്ല കൃഷിയാണ് പ്രധാനം. കാലം മാറി. ഇന്ന് കൃഷി ചെയ്യാനുള്ള ഭൂമിക്കും അവകാശത്തിനും വേണ്ടി കർഷകൻ സമരം ചെയ്യേണ്ട അവസ്ഥയാണ്  ഭാരതത്തിൽ. കർഷകന്റെ കൃഷി ഭൂമി മുഴുവനും രാഷ്ടീയക്കാരും ഭൂമാഫിയയും ചേർന്ന് കവർന്നെടുത്തു. കൃഷി ചെയ്തു കൊണ്ടിരുന്ന ഭൂമി. എല്ലാം വികസനത്തിന്റെ പേരിൽ.കൃഷിഭൂമി നികത്തി മോളുകളും വ്യവസായശാലകളും കെട്ടി പ്പൊക്കി. അരിയും ഗോതമ്പും  വയലിൽ നിന്നേ വരൂ ഫാക്ടറികളിൽ നിന്നല്ല എന്ന സാമാന്യ തത്വം പണത്തിന്റെ കിലുക്കത്തിലെ ഈ രാഷ്ട്രീയ ഭൂ- മാഫിയ സൗകര്യപൂർവം മറന്നു. 

Image may contain: 1 person, smiling, text



 മഹാരാഷ്ട്രയിൽ നടന്നത് ഒരു കർഷക സമരം ആയിരുന്നോ എന്നത് നോക്കേണ്ടി യിരിക്കുന്നു. കൂടുതലും ആദിവാസികൾ ആയിരുന്നു. അതിൽ പങ്കെടുത്ത 'അൺ പഠ് മാണുഷ്' ന് എന്തിനാണ് മുംബൈയിൽ വന്നതെന്ന് മനസ്സിലായിക്കാണില്ല. സ്വാമിനാഥൻ റിപ്പോർട്ട് എന്താണെന്നവർക്ക് എന്തറിയാം?എന്തോ കിട്ടും എന്ന് അവരെ ധരിപ്പിച്ചു. കൊടിയും തൊപ്പിയും വാങ്ങി ക്കൊടുത്ത കിസാൻ സഭ ആ പാവങ്ങൾക്ക് ഓരോ ജോഡി ചെരുപ്പ് വാങ്ങിക്കൊടുക്കാ ഞ്ഞത് മഹാ പാപം ആയിപ്പോയി. ചെരുപ്പ് ആര് കാണാൻ? കൊടിയും തൊപ്പിയും അല്ലേ പടത്തിൽ വരുന്നത്! ഓരോ കൊടിക്കു പകരം ഓരോ ജോഡി ചെരുപ്പ്. അപ്പോൾ പൊള്ളിയ കാലിന്റെ പടം പരസ്യമാക്കാൻ കഴിയില്ലല്ലോ. അപ്പോൾ അതും രാഷ്ട്രീയക്കാരുടെ ഒരു തട്ടിപ്പു ആയിരുന്നു. 

രാഷ്ട്രീയ ലക്ഷ്യം മാറ്റി വച്ചാൽ കർഷകരുടെ പ്രശ്നങ്ങൾ പൊതു ശ്രദ്ധയിൽ വന്നു എന്നത് വളരെ നല്ല കാര്യം. നാടിന്റെ വികസനത്തിന് ശാശ്വത പരിഹാരം കൃഷി മാത്രമാണെന്നുള്ള സന്ദേശം ജനങ്ങളിലെത്തണം. മൂന്നാറിലും വയനാടിലും ഒക്കെ ഭൂമിയും വനവും കൈയേറുകയും കൈയേറ്റ മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന സി പി എമ്മിന് കർഷകന്റെ ഭാഗം വാദിക്കാൻ യാതൊരു അവകാശവുമില്ല. അവരുടെ ഭരണത്തിൽ കർഷക ആത്മഹത്യ കൂടി വരുന്നു എന്ന സത്യം നിലനിൽക്കുന്നു. നന്ദിഗ്രാം നാം കണ്ടതുമാണ്. ഏപ്രിൽ 4 ന് കർഷക കോൺഗ്രസ് സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു. കേരളത്തിലെ കർഷകർക്ക് വേണ്ടി. കാർഷിക കടം എഴുതിത്തള്ളാനും മറ്റും. അതിനെ പിന്തുണക്കുമോ കർഷക സ്നേഹികളായ സി പിഎം? മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ് ണാവിസിനെ പ്പോലെ അന്തസായി പെരുമാറുമോ അതോ പോലീസിനെ കൊണ്ട് തല്ലിച്ചതയ്ക്കുമോ കേരള മുഖ്യമന്ത്രി വിജയൻ?

2018, മാർച്ച് 9, വെള്ളിയാഴ്‌ച

നീതി

ആയുധം എവിടെ എന്ന് ഹൈക്കോടതി ചോദിക്കുന്നു. 24 മണിക്കൂറിനകം രണ്ട് വാള് പോലീസ് കണ്ടെടുക്കുന്നു. ഷൂ ഹൈബിന്റെ കൊലപാതകം നടന്ന് 16 ദിവസം കഴിഞ്ഞിട്ടും കണ്ടെടുക്കാൻ കഴിയാത്ത ആയുധം കോടതി പറഞ്ഞ് 16 മണിക്കൂറിനകം പുറത്തു വരുന്നു! ഇതിനർത്ഥം കോടതിയെ സി പി എം പേടിക്കുന്നു. കാരണം കോടതി വളരെ ശക്തമായി ഇടപെടുന്നു എന്നത് തന്നെ. 37 വെട്ടുകൾ ഏറ്റ ഷൂഹൈബിന്റെ ശരീരത്തിന്റെ ഫോട്ടോ കാണിച്ച് ഇതാണോ ചെയ്തത് എന്ന് ചോദിക്കുന്നു. സെൽഫി എടുക്കാൻ വന്ന വിദ്യാർത്ഥിയെ തട്ടി മാറ്റിയ മുഖ്യമന്ത്രി ആണോ പ്രതികളുമായി ഫോട്ടോ സെഷൻ? ഇങ്ങിനെ ശക്തമായ ഒരു കോടതി ആണ് നമുക്ക് വേണ്ടത്. കൊലപാതകങ്ങൾ ക്ക് ഒരു അവസാനം ഉണ്ടാകാൻ. പക്ഷേ പലപ്പോഴും ഇത്തരം ഗൗരവമായ ഒരു സമീപനം കോടതി എടുക്കുന്നതായി കാണുന്നില്ല. കിട്ടിയ തെളിവുകളുടെ വെളിച്ചത്തിൽ വിധി പ്രസ്താവം നടത്തുകയാണ്. തെളിവുകൾ നശിക്കപ്പെട്ടോ, മുഴുവൻ തെളിവുകളും എടുത്തോ എന്നൊന്നും കാണുന്നില്ല. സർക്കാർ പ്രോസിക്യുഷൻ ആകുന്ന കേസുകളിൽ പ്രത്യേകിച്ച്. ഇതിനൊരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം.




ഷൂഹൈബ്‌ വധത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സർക്കാരും പോലീസും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തടയാൻ പറ്റാതെ വന്ന ഉത്തരവ്. ഹൈക്കോടതിക്കു അധികാര പരിധി ഇല്ലെന്ന വാദം പോലും അവസാനം ഉയർത്തി. ഇത് വരെയുള്ള അന്വേഷണത്തിലുള്ള വീഴ്ചകളെല്ലാം കൃത്യമായി ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്. ഇത്തരത്തിൽ അന്വേഷണം പോയാൽ എങ്ങുമെത്തില്ല എന്ന് കാര്യകാരണ സഹിതം പറഞ്ഞാണ് സിബിഐ യെ കൊണ്ട് വന്നത്. കൊല നടന്നു മൂന്നാഴ്ചയ്ക്കകം സിബിഐ അന്വേഷണം നടത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ കേസിൽ. സാധാരണ ഗതിയിൽ പോലീസും പ്രതികളും പാർട്ടിയും കൂടി തെളിവുകളെല്ലാം പൂർണമായും നശിപ്പിച്ചു, പല വർഷങ്ങൾ കഴിഞ്ഞു ഒരു തരി തെളിവ് പോലും ദൈവം തമ്പുരാൻ വിചാരിച്ചാലും കണ്ടെടുക്കാൻ കഴിയാത്ത ഒരു സ്റ്റേജിൽ ആണ് സിബിഐ അന്വേഷണം വരുന്നത്. അത് കൊണ്ട് ശരിയായ പ്രതികളെല്ലാം രക്ഷപ്പെടുന്നു. പാർട്ടി കൊടുക്കുന്ന ഡമ്മി പ്രതികൾ പലരും തെളിവില്ലാത്തതു കൊണ്ട് രക്ഷപ്പെടുകയും ചെയ്യുന്നു. മുഹമ്മദ് ഫസൽ, അരിയിൽ ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകൾ സിബിഐ അന്വേഷിക്കുന്നുണ്ട്. ഇതെല്ലാം കൊലപാതകം നടന്നു വർഷങ്ങൾ കഴിഞ്ഞാണ് സിബിഐ യെ ഏൽപ്പിക്കുന്നത്. അത് കൊണ്ട് തന്നെ തെളിവുകൾ വലുതായൊന്നും അവശേഷിക്കുന്നില്ല. അഭയ കൊലക്കേസ് എത്ര വർഷങ്ങൾ കഴിഞ്ഞാണ് സിബിഐ ക്കു വിട്ടത്. ഇത്രയും കാല താമസം വരുമ്പോൾ തെളിവുകൾ നശിപ്പിക്കാൻ ഇഷ്ട്ടം പോലെ സമയം കിട്ടുന്നു. ഇവിടെ ഷൂഹൈബ്‌ കോല ചെയ്യപ്പെട്ടിട്ട് മൂന്നാഴ്ച മാത്രമേ ആയുള്ളൂ. അത് കൊണ്ട് തെളിവുകൾ പൂർണമായും നശിക്കപ്പെട്ടില്ല. അതിനാൽ സിബിഐ ക്കു ശരിയായി പ്രതികളെയും ഗൂഡാലചോനക്കാരെയും കണ്ടെത്താൻ കഴിയും. ഇവിടെയാണ് ജസ്റ്റീസ് കമാൽ പാഷയുടെ വിധി പ്രസക്തമാകുന്നത്. ഒരു ട്രെൻഡ് സെറ്റർ ആകേണ്ടത്. ഒരു മാസത്തിനകം തെളിവ് ശേഖരിക്കാൻ പൊലീസിന് കഴിയുന്നില്ലെങ്കിൽ, മനഃപൂർവം കേസ് തെളിയിക്കാതിരിക്കുക യാണെങ്കിൽ ഹൈക്കോടതി ആ കേസുകൾ സിബിഐ ക്കു വിടണം. എങ്കിൽ മാത്രമേ ജസ്റ്റീസ് കമാൽ പാഷ പറഞ്ഞത് പോലെ ഇവിടത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഒരു അറുതി വരൂ. 

2018, മാർച്ച് 8, വ്യാഴാഴ്‌ച

കാനോൻ നിയമം





മാർ ആലഞ്ചേരിക്ക് ഇൻഡ്യൻ നിയമം ബാധകമല്ലെന്ന് അങ്ങേര് ഹൈക്കോടതിയിൽ! പോപ്പിന്റെ നിയമം മാത്രമാണ് ബാധകമെന്ന്! വസ്തു വിൽപ്പനക്കേസിൽ പിടി വീണപ്പോഴാണ് ഈ വാദം! എങ്ങിനെയുണ്ട്? ഇതാണ് ഭാരതത്തിലെ ഇന്നത്തെ സ്ഥിതി. ഒരു ഭാരത പൗരൻ ഇൻഡ്യൻ ഭരണഘടന അനുസരിക്കാൻ ബാധ്യസ്ഥനല്ലെന്ന് കോടതിയിൽ വാദിക്കുന്നു! ഭാരതത്തിൽ ജനിച്ച് ഇവിടത്തെ ഉപ്പും ചോറും തിന്ന് ഇവിടത്തെ മണ്ണിൽ കഴിയുന്ന ഒരാൾക്ക് ഇറ്റാലിയൻ നിയമമത്രെ ബാധകം. ഭാരതത്തിലെ ജനങ്ങളുടെ പണം കൊണ്ട് ഇവിടെ ആസ്വദിച്ച് കഴിയുന്ന ആലഞ്ചേരിക്ക് ഇന്ത്യൻ നിയമം വേണ്ടെന്ന്. ഇനി ബിഷപ്പ് ഹൗസും സ്വത്തു വകയും പള്ളികളും വത്തിക്കാന്റെ സാമന്ത രാജ്യമായി പ്രഖ്യാപിക്കേണ്ടി വരുമോ? വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ദുരന്ത ഫലമാണിത്. കൂടുതൽ ആളുകൾ ഇത്തരം വാദവുമായി ഇനി വരും എന്ന് പ്രതീക്ഷിക്കാം.

സഭ, കാനോൻ നിയമം,വത്തിക്കാൻ എന്നൊക്കെ പ്പറഞ്ഞ് കോടതിയെ പേടിപ്പിക്കാനുള്ള ആലഞ്ചേരിയുടെയും കൂട്ടു കള്ളന്മാരുടെയും ശ്രമങ്ങളെല്ലാം പാഴായി. മാർ ആലഞ്ചേരി ഒരു സാധാരണ ഇൻഡ്യൻ പൗരനെ പോലെ നിയമത്തിന്റെ വഴിക്കു വരണമെന്ന് ഹൈക്കോടതി വിധി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ക്രിമിനൽ കേസ് എടുക്കാൻ മടിച്ചു നിന്ന പോലീസിനെയും കോടതി വിമർശിച്ചു. വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് ക്രിമിനൽ കേസ് എടുക്കുവാൻ ഉത്തരവിട്ടു. ഇനി കേസും അന്വേഷണവും എങ്ങിനെ പോകുന്നുവെന്ന് നോക്കി ക്കാണാം. പിണറായി പോലീസ് അല്ലേ! ജസ്റ്റീസ് കമാൽ പാഷയെ പോലുള്ള ജഡ്ജിമാരാണ് ഇൻഡ്യൻ നീതി പീഠത്തിന്റെ അന്തസ് കാക്കുന്നത്.

2018, മാർച്ച് 2, വെള്ളിയാഴ്‌ച

കൊലപാതകം






ഒരു ആദിവാസി യുവാവിനെ തല്ലിക്കൊന്നു. പരിഷ്‌കൃത സമൂഹം എന്നഭിമാനിക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം. മധു എന്ന ആ പാവം യുവാവിൽ ആരോപിക്കപ്പെട്ട കുറ്റം എന്താണെന്നോ? അയാൾ ആഹാരം മോഷ്ടിച്ചു. ഇനി അത് ശരിയാണെന്ന് തന്നെ ഇരിക്കട്ടെ. കോടികൾ ആണോ മോഷ്ടിച്ചത്? സ്വർണവും വജ്രവും ആണോ മോഷ്ടിച്ചത്? ഒന്നുമല്ല. ഒരു നേരത്തെ വിശപ്പകറ്റാനുള്ള ആഹാരം. അത് കൊടുക്കാൻ ബാധ്യസ്ഥരായ നമ്മൾ കൊടുക്കുന്നതിനു പകരം അവനെ തല്ലിക്കൊന്നു. കാട് അവന്റേതാണ്. കാട് നശിപ്പിച്ചു നമ്മൾ അവനെ അവിടെ നിന്നും ഇറക്കി വിട്ടു. പകരം അവനു ഭക്ഷണം കഴിക്കാൻ ഒരു വഴി പറഞ്ഞു കൊടുത്തില്ല. അവൻ വിശന്നു വലഞ്ഞു. കഴിക്കാൻ അൽപ്പം ആഹാരം എടുത്തു. നമ്മളിലെ നീതി ബോധം ഉണർന്നു. കൊന്നു അവനെ. എന്നിട്ടു അതിന്റെ സെൽഫിയും വീഡിയോയും എടുത്തു സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചു നമ്മൾ ആഹ്ലാദിച്ചു.  ഈ യുവാവ് എങ്ങിനെ ഈ സ്ഥിതിയിൽ എത്തിച്ചേർന്നു എന്ന് നമ്മൾ നോക്കിയോ? ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനു കോടിക്കണക്കിനു രൂപയാണ് കേന്ദ്ര സർക്കാരിന്റെ വകയായി ഓരോ വർഷവും നൽകുന്നത്. അത് എവിടെ പോകുന്നു? നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മോഷ്ടിക്കുന്നു. എന്നിട്ടു മധുവിനെ പോലെയുള്ള ആദിവാസികളെ പട്ടിണിക്കിടുന്നു. എന്നിട്ടു അവനെ തല്ലിക്കൊല്ലുന്നു. സാക്ഷര കേരളം.