2017, മേയ് 26, വെള്ളിയാഴ്‌ച

ആഘോഷം.

"നമുക്ക് ഒരുമിച്ചു മുങ്ങിത്താഴാം, സർക്കാർ ഒപ്പമുണ്ട്" ഇതാണ് പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിനു ഏറ്റവും അനുയോജ്യമായ പരസ്യ വാചകം. 





 കഴിഞ്ഞ ഒരു വർഷത്തെ ഭരണത്തിൽ നിന്നും ഇതിലും അർത്ഥവത്തായ ഒരെണ്ണം കണ്ടു പിടിക്കാൻ കഴിയില്ല. 'എല്ലാം ശരിയാക്കാം' എന്ന പരസ്യവാചകത്തിലൂടെ അധികാരത്തിൽ കയറിയ സർക്കാർ ഒന്നും ശരിയാകാതെ പകച്ചു നിൽക്കുകയാണ്. ''അഴിമതി പാടെ തുടച്ചു നീക്കും'' എന്ന് ഓരോ അഞ്ചു മിനിട്ടിലും " ഞാൻ പെണറായി വിജയൻ" എന്ന് തുടങ്ങുന്ന  റേഡിയോ പരസ്യത്തിൽ പറയുന്ന സർക്കാർ ആണ് അഴിമതി 'തുടച്ചു നീക്കാത്തതോ' പോകട്ടെ  അതിനെതിരെ ഒരു ചെറു വിരൽ പോലും അനക്കാൻ പോലും ആകാതെ നിൽക്കുന്നത്. ഭരണത്തിൽ കയറി ഒരു മാസം തികയുന്നതിനു മുൻപ് തന്നെ ബന്ധു ജന അഴിമതിയിൽ ഒരു മന്ത്രി രാജി വയ്‌ക്കേണ്ടി വന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതി കൊണ്ട് മാത്രം ജയിച്ചു കയറിയ ഇടതു മുന്നണി  ചാണ്ടി സർക്കാരിന്റെ അഴിമതി ഒരെണ്ണം പോലും ഒരു വർഷം ആയിട്ടും പുറത്തു കൊണ്ടു വന്നില്ല എന്നത് അഴിമതിയിൽ 'ഒത്തു കളി' നടത്തുന്നു  എന്നതിന് തെളിവല്ലേ? അഴിമതിക്ക് ജയിലിൽ പോയ ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കിൽ നിയമനം. ലൈംഗികാരോപണത്തി ൽ  രണ്ടാം മന്ത്രിയും രാജി വച്ചു.


 ഭരണ ആസ്ഥാനത്താണെങ്കിൽ IAS-IPS തമ്മിൽ തല്ല് കൂട്ടത്തല്ല്. സെക്രട്ടേറിയറ്റിൽ സർക്കാരിനെതിരെ സമരം.  ക്രമ സമാധാന നില അതീവ ഗുരുതരം. ഓരോ ദിവസവും ഓരോ ബലാത്സംഗം എന്നതാണ് പിണറായി സർക്കാർ വന്നതിനു ശേഷമുള്ള കണക്ക്. രാഷ്ട്രീയ കൊലപാതകങ്ങൾ.  ധാരാളം. അരി വില ആകാശത്തോളം കുതിച്ചുയർന്നു. കിലോയ്ക്ക് 50 രൂപ. പച്ചക്കറി വില അതിലും ഭീകരം.  അടിസ്ഥാന സൗകര്യമില്ലാത്ത സർക്കാർ വിദ്യാലയങ്ങൾ. പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു. പനി പിടിച്ചു ആളുകൾ മരിക്കുന്നു. മാലിന്യ സംസ്കരണം നടത്താതെ സർക്കാർ. ധൂർത്തിനാണെങ്കിൽ ഒരു കുറവുമില്ല.കാബിനറ്റ് റാങ്കിൽ ഒരു പിടി ഉപദേശകർ.ഒരു വിദ്യാർത്ഥിക്കെതിരെ പ്രചാരണത്തിന് പരസ്യം 18 ലക്ഷം. ഒരു ഡി.ജിപിക്കെതിരെ കേസിനു 3 കോടി. ഇതൊക്കെയാണ് ഈ സർക്കാരിന് ആഘോഷിക്കാനുള്ളത്.



2017, മേയ് 23, ചൊവ്വാഴ്ച

ബലാത്സംഗം









മന്ത്രി എന്ത് സന്ദേശമാണ് സ്ത്രീ സമൂഹത്തിനു നൽകുന്നത്? ഇരകൾ സ്വയം പ്രതിരോധിക്കണം എന്നാണോ? ബലാത്സംഗത്തിന് വരുന്നവരെ കത്തിയെടുത്തു ജനനേന്ദ്രിയം ഛേദിക്കണം എന്നോ? അങ്ങിനെ ഒരു യുവതി ചെയ്ത  പ്രവർത്തി ഉദാത്തമാണെന്നും ധീരമാണെന്നും  പറഞ്ഞതിൽ നിന്നും അതാണ് മനസ്സിലാകുന്നത്. ഓരോ വ്യക്തിയുടെ സുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്താൻ ഭരണ ഘടന പ്രകാരം ഉത്തരവാദിത്വം നിക്ഷിപ്തമായിട്ടുള്ള ഒരു സംസ്ഥാന മുഖ്യ  മന്ത്രി ആണ്  ഇപ്രകാരം നിരുത്തരവാദിത്വ പരമായ ഒരു പ്രസ്താവന നടത്തിയത്.

വളരെ ലാഘവത്തോടെ ആണ് മുഖ്യ മന്ത്രി ഇത്രയും ഗുരുതരമായ പ്രശ്നം എടുത്തത്. ഒരു തരം ഹാസ്യ ഭാവത്തോടെ, ചിരിച്ചു കൊണ്ട്. ചിരിക്കാനുള്ള കാര്യമാണോ ഇവിടെ നടന്നത്? ഒരു യുവതിയെ ഒരാൾ ബലാത്സംഗം ചെയ്യുന്നു. അതാണോ ഇത്ര ലാഘവത്തോടെ എടുക്കേണ്ടത്? തുടർ നടപടികളിലും മുഖ്യ മന്ത്രിയ്ക്ക് ചിരിയും തമാശയും ആണ്. " ഇനി എന്ത് നടപടി എടുക്കാനാണ്? പിന്തുണയ്ക്കുക അത്ര മാത്രം."  അപ്പോൾ പ്രശ്നം അവിടെ അവസാനിച്ചു.  ആഭ്യന്തരത്തിന്റെ ചുമതല കൂടിയുള്ള മുഖ്യ മന്ത്രി ആണിത് പറയുന്നത്. ഇത് കേൾക്കുന്ന പോലീസുകാരും തുടർ നടപടികൾ   എന്തായിരിക്കും?

കഴിഞ്ഞ ഒരു വർഷമായി കേരളത്തിൽ കൂടി വരുന്ന സ്ത്രീ പീഡനങ്ങളും, ബലാത്സംഗങ്ങളും,കൊലപാതകങ്ങളും മുഖ്യ മന്ത്രിയുടെ ഈ ലാഘവ ത്തോടെയുള്ള കാഴ്ചപ്പാട് കൊണ്ടാണ് എന്ന് പറയുന്നതാണ് ശരി. പ്രതിപക്ഷ നേതാവും ഇതേ കാഴ്ചപ്പാട് തന്നെ പ്രകടിപ്പിച്ചു.ആയുവതിയുടെ പേരിൽ കേസ് എടുക്കേണ്ട എന്ന് പറഞ്ഞതിലൂടെ സ്ത്രീകൾ  സ്വയം പ്രതിരോധിക്കുക എന്ന ഒരു വഴി മാത്രമേ ഉള്ളൂ എന്നും അത് നിയമപരമാക്കുക എന്നുമാണ് രമേശ് ചെന്നിത്തല അർത്ഥമാക്കിയത്.

സുരക്ഷാ നൽകേണ്ട തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നു .ഇവർക്കൊക്കെ ഒരു സ്ത്രീയുടെ മാനം എന്ന് പറഞ്ഞാൽ വെറും തമാശ ആണ്.

2017, മേയ് 20, ശനിയാഴ്‌ച

പെൺ കൂട്ടായ്മ



Image may contain: 14 people, people smiling, selfie





സിനിമയിലെ സ്ത്രീ കൂട്ടായ്മ ഏറ്റവും യോഗ്യനായ ആളിനെത്തന്നെയാണ് പിന്തുണക്കായി സമീപിച്ചത്. സാക്ഷാൽ കേരള മുഖ്യ മന്ത്രി പിണറായി വിജയൻ. മഹിജ എന്ന വനിതയെ റോഡിലൂടെ വലിച്ചിഴച്ചതിനെ ന്യായീകരിച്ച ആൾ, പെമ്പിളൈ ഒരുമയെ  അധിക്ഷേപിച്ച മന്ത്രിയെ ന്യായീകരിച്ച ആൾ അങ്ങിനെ എല്ലാം കൊണ്ടും സ്ത്രീ പക്ഷനാണ്. 

വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ''വിമൻ കളക്ടീവ് ഇൻ സിനിമ'' എന്ന സംഘടന. എന്താണ് സിനിമാ വ്യവസായത്തിൽ  സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ? ലൈംഗിക അതിക്രമങ്ങൾ, പീഡനങ്ങൾ,അവഗണന. ഇതിന്റെ കാരണം അന്വേഷിച്ചാൽ ഉത്തരവാദികൾ സ്ത്രീകൾ തന്നെ ആണെന്ന് കാണാം. സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ വേണ്ടി, ഒരു ചാൻസിനു വേണ്ടി, ഒരു നായികാ പദവിക്ക് വേണ്ടി 'എന്തും ചെയ്യാം' എന്ന നിലപാടാണ് ഏറ്റവും പ്രധാന പ്പെട്ട കാരണം. അവിടത്തെ പുരുഷ സമൂഹം അതിനെ മുതലെടുക്കുകയും ചെയ്യുന്നു.അങ്ങിനെ തുടങ്ങി കഴിയുമ്പോൾ പിന്നെ ഈ  ''പവിത്രതയോടെ കാത്തു   സൂക്ഷിക്കുന്ന '' തിനൊന്നും ഒരർത്ഥവും ഇല്ലാതാകും. ഒരു പാട്സിനിമാ നടികളുടെ വിവിധ ''കലാപരിപാടികൾ''  നമ്മൾ  സോഷ്യൽ മീഡിയയിൽ  വരുന്ന വീഡിയോകളിൽ കാണാറുണ്ടല്ലോ. എങ്ങിനെയെങ്കിലും കാശുണ്ടാക്കുക,' സുഖിക്കുക' എന്നതാകുന്നു അവരുടെ ലക്ഷ്യം. അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. സിനിമാ താരങ്ങൾക്കിടയിൽ വിവാഹ മോചനം കൂടുന്നതിന്റെ കാരണവും ഇത് തന്നെ. NO എന്നൊരു വാക്കു പറയാൻ കഴിയാത്തിടത്തോളം കാലം, അതൊക്കെയാണ് ജീവിതം എന്ന് ചിന്തിക്കുന്നിടത്തോളം കാലം, അത് ആസ്വദിക്കുന്നിടത്തോളം  ഈ കൂട്ടായ്മ ഒരു പരാജയം ആയിരിക്കും.

2017, മേയ് 19, വെള്ളിയാഴ്‌ച

14 ലക്ഷം ഫീസ്

മെഡിക്കൽ പി.ജി. യ്ക്ക് 14 ലക്ഷം ഫീസ് അംഗീകരിച്ച പിണറായി സർക്കാർ സാധാരണ വിദ്യാർത്ഥികളോട് ഒരു മഹാ പാപം ആണ് ചെയ്തത്. കഴിഞ്ഞ വർഷത്തെ ഫീസ് ആയ ഏഴര ലക്ഷം രൂപയിൽ നിന്നാണ് ഒറ്റയടിയ്ക്കു 14 ലക്ഷം ആക്കിയത്. മാനേജമെന്റുകൾ ആവശ്യപ്പെട്ട തുക അതെ പടി സ്വീകരിക്കുകയായിരുന്നു സർക്കാർ. ഇത്രയും ലക്ഷങ്ങൾ മുടക്കി പാവപ്പെട്ടവർ, സാധാരണക്കാർ  എങ്ങിനെ പഠിക്കും എന്ന് സർക്കാർ ചിന്തിച്ചതേ ഇല്ല. എന്തിനാണ് ഇത്രയും ഫീസ് പി.ജി. ക്കു വാങ്ങുന്നത്? മുസ്ലിം -ക്രിസ്ത്യൻ മാനേജ്‌മെന്റ് പ്രതിനിധികൾ ചാനലിൽ ഘോര ഘോരം വാദിക്കുന്നത് കണ്ടു. ഈ വിദ്യാർത്ഥികൾക്ക് വേണ്ടി MRI തുടങ്ങിയ വിലയേറിയ ഉപകരണങ്ങൾ വേണമെന്നും പ്രൊഫസ്സർ തുടങ്ങിയ അധ്യാപകർ വേണമെന്നും അതിനു വലിയ ചിലവാകുമെന്നും,പിന്നെ സ്റ്റൈപ്പൻഡ് കൊടുക്കുന്നു എന്നും.

 വിദ്യാർത്ഥികൾ എന്ന് പറയുന്നെങ്കിലും  പി.ജി. പഠിക്കുന്നവർ    MBBS കഴിഞ്ഞ full fledged  ഡോക്ടർ മാർ ആണ്. പത്താം ക്ലാസ്സിലെന്ന പോലെ അല്ല പി.ജി.പഠനം. അവർ ജോലി ചെയ്തുആണ് പഠിക്കുന്നത്. അതിന് മാർഗ നിർദ്ദേശം നൽകുകയും സഹായിക്കുകയും ആണ് അധ്യാപകർ ചെയ്യുന്നത്. ഈ അധ്യാപകർ ഡോക്ടർമാർ ആണ്. ക്ലാസ്സു മുറികളിലെ വെറും പഠിപ്പിക്കൽ അല്ല അവർ ചെയ്യുന്നത്. ആ ആശുപതിയിൽ ജോലി ചെയ്യുകയാണ്. രോഗികളെ  പരിശോധിക്കുന്നു, ഓപ്പറേഷൻ നടത്തുന്നു അങ്ങിനെ എല്ലാം ചെയ്യുന്നു ഈ അധ്യാപക ഡോക്ടർമാർ. അതിന്റെ പണം രോഗികളിൽ നിന്നും മെഡിക്കൽ കോളേജുകാർ വാങ്ങുന്നു. അപ്പോൾ അധ്യാപകർക്ക്   ശമ്പളം വിദ്യാർത്ഥികളുടെ ഫീസിൽ നിന്നും കണ്ടെത്തണം എന്ന് പറയുന്നത് കള്ളമാണ്. ഇനി  ഉപകരണങ്ങൾ. അത്  പി.ജി.ക്കാരെ  പഠിപ്പിക്കാൻ വേണ്ടി മാത്രമല്ല. അത് രോഗികൾക്ക് ഉപയോഗിച്ച് കാശ് വാങ്ങുന്നു. അതും വിദ്യാർത്ഥികളുടെ ഫീസിൽ നിന്നും വേണമെന്ന് പറയുന്നത് തട്ടിപ്പാണ്. പി.ജി. വിദ്യാർത്ഥികളുടെ സേവനം ആശുപത്രി ഉപയോഗിക്കുന്നു. അവരെ  '' full time  residents'' എന്നാണ് MCI  regulation -2000 (ക്ലാസ് 13.2) പറയുന്നത്.  O P തുടങ്ങിയ എല്ലാ ജോലികളും അവരെ കൊണ്ട് ചെയ്യിക്കുന്നു. അതിലൂടെ ആശുപത്രിക്കു കിട്ടുന്ന പണത്തിന്റെ വളരെ ചെറിയ ഒരംശം ആണ്  സ്റ്റൈപ്പൻഡ് എന്ന് പറഞ്ഞു കൊടുക്കുന്നത്. അത് കൊണ്ട് മാനേജ്‌മെന്റുകളുടെ പണമുണ്ടാക്കാനുള്ള വാദങ്ങൾ അംഗീകരിച്ചു കൊണ്ട് എന്തിനാണ് സർക്കാർ ഫീസ് കൂട്ടുന്നത്? ഇതിൽ കോഴയുടെ മണമാണ് ഉയരുന്നത്. കോടികളുടെ കോഴ.

2017, മേയ് 4, വ്യാഴാഴ്‌ച

വട്ടാണോ

Image may contain: 1 person, close-up




ഒരു ഹൈക്കോടതി ജഡ്ജിക്ക് മാനസിക പ്രശ്നം ഉണ്ടോ എന്നറിയാനായി സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു! കൽക്കട്ട ഹൈക്കോടതിയിലെ ജഡ്ജ് കർണന് എതിരെയാണ് ഉത്തരവ്. ഫെബ്രുവരി 8 മുതൽ കർണന് ജഡ്ജി എന്ന നിലയിലുള്ള അധികാരം മുഴുവൻ സുപ്രീം കോടതി എടുത്തു കളഞ്ഞിരിക്കുകയാണ്.

ജസ്റ്റീസ് കർണൻ ആകട്ടെ സുപ്രീം കോടതിയുടെ   വിധി അസ്ഥിര പ്പെടുത്തിക്കൊണ്ട്  ഒരു വിധി  പുറപ്പെടുവിക്കുന്നു. നേരത്തെയും മദ്രാസ് ഹൈക്കോടതിയിൽ നിന്നും കൽക്കട്ട ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റിയ സുപ്രീം കോടതി വിധി കർണൻ അസ്ഥിരപ്പെടുത്തി വിധി പറഞ്ഞിരുന്നു. അത് കഴിഞ്ഞു സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം ഉയർത്തി. ഏറ്റവും അവസാനം സുപ്രീം കോടതി കർണനു എതിരെ കോടതി അലക്ഷ്യത്തിനു ഒരു 7 അംഗ ബെഞ്ച് ഉണ്ടാക്കി. കർണൻ ആകട്ടെ സുപ്രീം കോടതി ജഡ്ജിമാർ വിദേശത്തു പോകുന്നത് തടഞ്ഞു കൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ സുപ്രീം കോടതി കർണന് വട്ടാണോ എന്നറിയാൻ ഒരു മെഡിക്കൽ ബോർഡ് പരിശോധിച്ചു മെയ് 4 നകം പറയണമെന്നു ഉത്തരവ് പുറപ്പെടുവിച്ചു. (കഴിഞ്ഞ വർഷം തനിക്കു മെന്റൽ ആണെന്ന് കർണൻ തന്നെ സുപ്രീം കോടതിയിൽ ഏറ്റു പറഞ്ഞിരുന്നു). കർണ്ണനും വിട്ടില്ല. സുപ്രീം കോടതി ജഡ്ജുമാർക്കു വട്ടാണോ എന്ന് അറിയാൻ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്നൊരു ഉത്തരവിട്ടു.

ഇതാണ് ഭാരതത്തിലെ കോടതിയുടെയും ജഡ്ജുമാരുടെയും സ്ഥിതി.