2014, ജൂൺ 21, ശനിയാഴ്‌ച

IAS തമ്മിലടി

അങ്ങ് ബ്രസീലിൽ ആവേശകരമായ  ലോക കപ്പ് ഫുട് ബാൾ മത്സരം അരങ്ങേറുമ്പോൾ  ഇങ്ങ് കൊച്ചു കേരളത്തിലും അതിലേറെ വീറും  വാശിയും ഉള്ള മറ്റൊരു മത്സരം നടക്കുകയാണ്.  ഐ.എ.എസ് ഉദ്യോഗസ്ഥർ  തമ്മിലുള്ള  കിട  മത്സരം. ചീഫ് സെക്രട്ടറി  ടീം, നാരായണ സ്വാമി ടീം, ടോം ജോസ്  ടീം, ഐ.എ.എസ്. അസോസിയേഷൻ ടീം, അങ്ങിനെ പല ടീമുകൾ കളിക്കളത്തിൽ  ഇറങ്ങി കഴിഞ്ഞു. പ്രീ ക്വാർട്ടർ റൌണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ   ചീഫ് സെക്രട്ടറി,  ടോം ജോസ്   ടീമുകൾ  ഗോളുകൾ വാങ്ങിക്കഴിഞ്ഞു.  മന്ത്രി തലത്തിൽ കേരള ഭരണത്തെ ഗ്രസിച്ചിരിക്കുന്ന പുഴുക്കുത്ത് ഉദ്യോഗസ്ഥ തലത്തിലും വ്യാപിച്ചു കഴിഞ്ഞു  എന്ന സത്യം ആണ് ഇവരുടെ തമ്മിലടിയിൽ പ്രകടമാകുന്നത്. ഭരണത്തിൽ കയറിയ അന്ന് മുതൽ ഓരോ വിവാദത്തിലും പ്രശ്നത്തിലും പെട്ട് ഭരണത്തിന് സമയമില്ലാതെ കഴിയുകയാണ് ഉമ്മൻ ചാണ്ടി സർക്കാർ. അഞ്ചാം മന്ത്രി, സരിത, സോളാർ, സലിം രാജ്, ടിപി.വധം ഒത്തുതീർപ്പ്, ആഭ്യന്തര മന്ത്രി നിയമനം, ഗ്രൂപ്പ് കളി, മദ്യ നയം,ബാർ അനുവദിക്കൽ, മനുഷ്യക്കടത്ത്  തുടങ്ങിയുള്ള പ്രശ്നങ്ങൾ മാത്രമാണ് ഈ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ സർക്കാരിന്റെ നേട്ടങ്ങൾ. കെടുകാര്യസ്ഥതയും അഴിമതിയും ആണ് ഈ സർക്കാരിന്റെ മുഖ മുദ്ര.

ഉദ്യോഗസ്ഥരുടെ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് ഒരേ ഒരു കാരണം നമ്മുടെ മന്ത്രിമാർ തന്നെയാണ്. തങ്ങളുടെ വ്യക്തി താൽപ്പര്യങ്ങളും, നിയമ വിരുദ്ധ പ്രവർത്തനങ്ങളും,കള്ളത്തരങ്ങളും, അഴിമതിയും  നടപ്പാക്കാനും അവ രഹസ്യമായി മൂടി വയ്ക്കാനും മന്ത്രിമാർക്ക് ഈ ഐ.എ.എസ്., ഐ.പി.എസ്.  ഉദ്യോഗസ്ഥരുടെ സഹായം അത്യന്താപേക്ഷിതമാണ്. അതിനായി കുറെ ഉദ്യോഗസ്ഥരെ വിശ്വസ്തരായി ഇവർ കയ്യിലെടുക്കുന്നു. ഇതിനായി തക്കം പാർത്തിരിക്കുന്ന കുറെ ഉദ്യോഗസ്ഥരും ഉണ്ട്. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന് പറയുന്നത് പോലെ ഈ അവസരം നന്നായി   മുതലെടുത്ത്‌ ഈ  ഉദ്യോഗസ്ഥരും സ്വയം  അധികാര ദുർവിനിയോഗവും,   അഴിമതിയും നടത്തുന്നു.  ഇവർ അധികാരവും ശക്തിയും ആർജിക്കുകയും, മന്ത്രിമാരുമായുള്ള  അടുപ്പം മൂലം ഇവരെ തൊടാൻ മേലുദ്യോഗസ്ഥർക്കോ  ആർക്കും ധൈര്യമില്ലാതെയും  വരുന്നു. മന്ത്രിമാരാകട്ടെ തങ്ങളുടെ അനധികൃത സമ്പാദ്യവും, അഴിമതിയും,  പരസ്ത്രീ ഗമന  വിഷയവും മറ്റും പുറത്തു വരും എന്നുള്ളതിനാൽ, സ്വന്തം തടി രക്ഷിക്കാനായി  ഇവരുടെ കുറ്റ കൃത്യങ്ങളിൽ  മൌനം പാലിക്കാനും  ഇവരെ സംരക്ഷിക്കാനും  നിർബന്ധിതരാകുന്നു.    അവരെ നോവിക്കാത്തിടത്തോളം കാലം  അവർ രഹസ്യം സൂക്ഷിക്കുകയും വിശ്വസ്തത പുലർത്തുകയും ചെയ്യും. യജമാനന്മാർ മാറുന്നതനുസരിച്ച്‌ കളം മാറിച്ചവിട്ടാനും മിടുക്കരായ  കുറേപ്പേർ ഇവരുടെ കൂട്ടത്തിൽ  ഉണ്ട്. കമ്മ്യുണിസ്റ്റ് മന്ത്രി സഭ മാറി       പുതിയ  കോണ്‍ഗ്രസ്സ് മന്ത്രി    സഭ വരുമ്പോഴും "വിശ്വസ്തർ" എന്ന ദൗത്യം ഇവർ ഏറ്റെടുക്കുന്നു.  കോണ്‍ഗ്രസ്സ് മന്ത്രി  ആയാലും കമ്മ്യുണിസ്റ്റ്   മ ന്ത്രി ആയാലും ഇവർക്ക്‌ സ്വന്തം കാര്യം നടക്കണം. അത്തരം കുറെ     ചീഫ്   സെക്രട്ടറി  മാരെയും ഡി.ജി.പി.മാരെയും കേരളം കണ്ടിട്ടുണ്ടല്ലോ.     മലയാറ്റൂർ രാമകൃഷ്ണൻ തൻറെ  ഐ.എ.എസ്  അനുഭവത്തിൽ നിന്നും എഴുതിയ    യന്ത്രം എന്ന നോവലിൽ പറയുന്നത് പോലെ ഇവർ "ഫ്ലോട്ട്" ചെയ്യും. ഒഴുക്കിനനുസരിച്ച് പോയി  ബിനാമി ആയി പത്തു കാശ് ഉണ്ടാക്കും.   നല്ല പോസ്റ്റും പദവിയും ഇവർ തട്ടിയെടുക്കും. മന്ത്രിയെ മറി കടന്ന് സ്വന്തം നിലയിൽ കൊച്ചി മെട്രോയുടെ കാര്യങ്ങൾ നടത്തിയ ടോം ജോസ്  എന്ന ഐ.എ.എസ് കാരനും ,സ്വന്തം ഇഷ്ട്ടപ്രകാരം വിദേശത്ത് പോവുകയും മറ്റു നിയമ ലംഘനങ്ങൾ നടത്തുകയും ചെയ്ത ടോമിൻ തച്ചങ്കിരി എന്ന ഐ.പി.എസ് കാരനും ഒരു കുഴപ്പവുമില്ലാതെ ഇന്നും സർവീസിൽ തുടരുന്നത്   ചില ഉദാഹരണങ്ങൾ മാത്രം.

 മസൂറിയിൽ നിന്നും വന്നാലുടനെ നട്ടെല്ല് ഊരി മാറ്റി വയ്ക്കുന്നവരാണിവർ.   ഇവരെപ്പോലെ അല്ലാത്ത, സത്യ സന്ധരായ, ധർമിഷ്ട്ടരായ കുറെ ഐ.എ.എസ് ഉദ്യോഗസ്ഥരുണ്ട്.  മന്ത്രിമാരുടെ കൊള്ളരുതായ്മകൾക്കു കൂട്ടു നിൽക്കാത്ത ആത്മാഭിമാനമുള്ള ഉദ്യോഗസ്ഥർ.  ഏതെങ്കിലും അപ്രധാന സ്ഥലങ്ങളിൽ ആജീവനാന്തം പോസ്റ്റ്‌ ചെയ്ത് അവരെ ഒതുക്കും. തെറ്റ് ചെയ്യാൻ കൂട്ട് നിൽക്കാത്തതിലുള്ള ദ്വേഷ്യം കൊണ്ടും , പാർശ്വ വർത്തികൾക്ക്  കാശുണ്ടാക്കാനുള്ള  സൗകര്യം നൽകുന്നതിനും വേണ്ടി ആണ്  ഇവരെ പാർശ്വ വൽക്കരിക്കുന്നത്. കൂടാതെ ഇവരെ നിരന്തരം ശല്ല്യപ്പെടുത്തിക്കൊണ്ടിരിക്കും. മന്ത്രി കൊടുത്ത ലിസ്റ്റ് അനുസരിച്ച് കൊച്ചി മെഡിക്കൽ കോളേജിൽ അഡ്മിഷൻ നൽകാത്തതിന് രാജി വച്ചൊഴിയേണ്ടി വന്ന  പ്രേമ ചന്ദ്ര കുറുപ്പ് എന്ന  ഐ.എ.എസ് കാരൻറെ കേസിൽ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ ഉൾപ്പെട്ട ഹൈ ക്കോടതി ബെഞ്ച്‌ ഇങ്ങിനെ വരെ ചോദിക്കുകയുണ്ടായി, 'മന്ത്രിയുടെ പി.എ. ആണോ  ഐ.എ.എസ് ഉദ്യോഗസ്ഥന് ഓർഡർ നൽകുന്നത്' എന്ന്. അത്രയ്ക്കും പരിതാപകരമാണ് മന്ത്രിമാരുടെ   താളത്തിനൊത്ത് തുള്ളാത്ത ഉദ്യോഗസ്ഥന്റെ ഗതി.

ഇവിടെ മന്ത്രിമാരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ആശ്രിതരായ  ഐ.എ.എസ് കാരും സത്യ സന്ധരായ  ഐ.എ.എസ് കാരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ആദ്യത്തെ കൂട്ടർക്ക് അധികാരികളുടെ അകമഴിഞ്ഞ  പിന്തുണയുണ്ട്. രണ്ടാമത്തെ കൂട്ടർക്കാകട്ടെ  ആരുമില്ല. അതിന് ഉദാഹരണം ആണ് ഇത്രയും അഴിമതി ആരോപണങ്ങൾ ചീഫ് സെക്രടറിക്കും മറ്റും എതിരെ വന്നിട്ടും മുഖ്യ മന്ത്രി നിസ്സഹായനായി മൌനം പാലിക്കുന്നത്.  ഇവിടെയാണ് പ്രധാന മന്ത്രി  മോദിയുടെ പ്രവൃത്തികൾ മാതൃകാപരം ആകുന്നത്. അഴിമതിയിൽ മുങ്ങിയ മൻ മോഹൻ സർക്കാർ മന്ത്രിമാരുടെ ഓ.എസ്.ഡി.,പേർസണൽ സ്റ്റാഫ് ആയിരുന്ന ആരെയും പുതിയ മന്ത്രിമാർ തങ്ങളുടെ സ്റ്റാഫ് ആയ്രി നിയമിക്കരുത് എന്ന് മോദി പറഞ്ഞു കഴിഞ്ഞു. അത് പോലെ മുൻ സർക്കാരിന്റെ ഏറാൻ മൂളികൾ ആയ അഴിമതിക്കാരും  സത്യ സന്ധരല്ലാത്തവരും ആയ ആരെയും പ്രധാന പ്പെട്ട പദവികളിൽ ഇരുത്തുകയില്ല എന്നും തീർച്ചയാണ്. അത്തരം ഒരു നടപടി ആണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തമ്മിലടി അവസാനിപ്പിക്കാനും സദ്‌ഭരണം കാഴ്ച വയ്ക്കാനുമുള്ള ഏക മാർഗം. പക്ഷേ സ്വയം അഴിമതിയിൽ മുങ്ങി നിൽക്കുന്ന കേരള സർക്കാരിന്  അതു ചെയ്യാൻ ഉള്ള ആർജവം ഉണ്ടാകുമോ  എന്നതാണ് ചോദ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ