2012, ജൂൺ 20, ബുധനാഴ്‌ച

GM Rice-വിത്തു കാള

ജനിതക മാറ്റം വരുത്തിയ നെല്ല് കേരളത്തില്‍ കൃഷി ചെയ്യാനായി ഒരു ആഗോള വിത്ത് കാള രംഗ പ്രവേശനം ചെയ്തിരിക്കുന്നു. മോന്സാന്റോ പോലെ ഭീകരന്‍ ആയ ജര്‍മന്‍ കമ്പനി ബെയര്‍ ബയോ സയന്‍സ് ആണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു മുന്നില്‍ കൃഷിക്കായി അനുമതി തേടിയിരിക്കുന്നത്. വഴുതന പരുത്തി എന്നീ ജി.എം. വിളകള്‍ കൊണ്ടു ഭാരതത്തില്‍ നാശം വിതച്ചതിന് ശേഷമാണ്  ജി.എം. നെല്ലുമായി വരുന്നത്. 

വിത്ത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത ഈ ഇനങ്ങളുടെ ഓരോ കൃഷിക്കും ശേഷം കര്‍ഷകര്‍ കുത്തകക്കാര്‍ ആയ ഈ വിത്ത് കാളകളുടെ കയ്യില്‍ നിന്നും അവര്‍ പറയുന്ന പണം കൊടുത്തു വിത്ത് വാങ്ങണം. (250 ഗ്രാം ബി.ടി. കോട്ടന്‍ വിത്തിന് വില 1700 രൂപ!). കൂടാതെ ജനിതക വൈവിധ്യമുള്ള, നമ്മുടെ നാട്ടിന് അനുയോജ്യം ആയ നാടന്‍ വിത്തുകള്‍ കൊണ്ടുള്ള കൃഷിക്ക് പകരം ഒരിനം വിത്ത് കൊണ്ടുള്ള വിനാശകരവും അപകടകരവും ആയ കൃഷി ആണ് ഈ ജി.എം. വിത്തുകളിലൂടെ നടത്തുന്നത്. ഒരിനം വിത്ത് കൊണ്ട് രാജ്യം ആകെ ഉരുളക്കിഴങ്ങ് കൃഷി നടത്തിയ അയര്‍ലണ്ടില്‍ ഒരു ഫംഗസ്  ആക്രമണം കൊണ്ടു മൊത്തം കൃഷിയും നശിച്ചത് ഇതിനു ഉദാഹരണം ആണ്.


1,10,000  ഇനം നെല്ല് ഉണ്ടായിരുന്ന ഭാരതത്തില്‍ ഇന്നത്‌ പതിനായിരത്തില്‍ താഴെ ആയിരിക്കുന്നു. കേരളത്തില്‍ ഉണ്ടായിരുന്ന 4000 വിത്തിനങ്ങള്‍ ഇന്ന് 400 ആയി ചുരുങ്ങിയിരിക്കുന്നു. ജനിതക വൈവിധ്യം ഉള്ള, രോഗ പ്രതിരോധ ശേഷി ഉള്ള, നാടിനു അനുയോജ്യമായ പരമ്പരാഗത നാടന്‍ വിത്തിനങ്ങള്‍ നാശത്തിന്റെ വക്കിലാണ്. ജനിതക മാറ്റം വരുത്തിയ നെല്‍ വിത്തിന്റെ വരവോടെ നാടിന്റെ ജൈവ വൈവിധ്യം എന്നന്നേക്കും ആയി അസ്തമിക്കും. 


നമ്മുടെ മണ്ണ് ഫല ഭൂയിഷ്ടം ആന്നു. ആയിരക്കണക്കിന് ബാക്ടീരിയകള്‍ അനുയോജ്യമായ കാലാവസ്ഥയില്‍ മണ്ണ് സമ്പുഷ്ടമാക്കുന്നു. വിളകള്‍ക്ക് ആവശ്യമായ ഭക്ഷണം സ്വയം പാകം ചെയ്യുന്നതാണ് നമ്മുടെ മണ്ണ്. നാടന്‍ വിത്തിനങ്ങള്‍ രാസ  വള  പ്രയോഗം ഇല്ലാതെ തന്നെ നല്ല വിളവു തരുന്ന മണ്ണാണിത്. ഈ മണ്ണ് നശിപ്പിച്ചു  യുറോപ്പിലെയും അമേരിക്കയിലെയും പോലത്തെ ജീവനില്ലാത്ത  മണ്ണാക്കി നമ്മുടെ നാടിനെ നശിപ്പിക്കാനാണ് ബെയര്‍ എന്നാ വിത്ത് കാള വരുന്നത്.  അവരെ ഈ മണ്ണില്‍ ഇറങ്ങാന്‍ അനുവദിക്കരുത്. സര്‍വ ശക്തിയും എടുത്തു നമ്മള്‍ക്ക് പോരാടാം.

2012, ജൂൺ 11, തിങ്കളാഴ്‌ച

Mohanlal against political murder

അന്‍പത്തൊന്നു വെട്ടേറ്റു പ്രാണന്‍ പിടഞ്ഞു പോയ മകന്റെ ദാരുണ വിയോഗത്തില്‍ ടി. പി. ചന്ദ്രശേഖരന്റെ അമ്മക്ക് ഉണ്ടായ ദുഖം മനസ്സിലാക്കാന്‍ മോഹന്‍ലാലിനു സ്വന്തം അമ്മ ആശുപത്രി കിടക്കയില്‍ ആകേണ്ടി വന്നു. അമ്മാമാര്‍ക്ക് സ്നേഹം നല്‍കുകയും അവരുടെ വാത്സല്യം ആവോളം നുകരുകയും ചെയ്ത എത്ര എത്ര കഥാ പാത്രങ്ങളെ ആണ് മോഹന്‍ലാല്‍ വെള്ളി തിരയില്‍ അവതരിപ്പിച്ചത്? അതിന്റെ ഒരു അംശം പോലും ജീവിതത്തില്‍ പകര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് സഹതാപം തോന്നുന്നു. ഒരു നടന്‍ ആണല്ലോ. അതഭിനയം. ഇതും അഭിനയം.

ഏതായാലും ഒരു സത്യം പറഞ്ഞു. ഇവിടെ ജീവിക്കാന്‍ പേടി ആണെന്ന്. സിനിമ, സാംസ്കാരിക രംഗത്തുള്ളവരും അഭിപ്രായം പരയാതത് ഇതേ പേടി കൊണ്ടായിരിക്കും.

ഇവിടെ എല്ലാം രാഷ്ട്രീയം കലര്‍ത്തി വിഷ മായം ആക്കി ഇരിക്കുന്നു. അന്യ പാര്ടിക്കാരന്‍ മരിച്ചാല്‍ ആഘോഷം. സ്വന്തം പാര്ടിക്കാരന്‍ ആണെങ്കില്‍ മുതല കണ്ണീര്‍. മുതലെടുപ്പിന് വേണ്ടി. മനുഷ്യന്‍ ആണ് ഇങ്ങിനെ മരിച്ചു വീഴുന്നത് എന്ന് നോക്കുന്നില്ല. ചിലര്‍ പണത്തിനു വേണ്ടി പാര്‍ടി പത്രത്തിലും പ്രസസ്തിക്ക് വേണ്ടി മറ്റു നിലവാരം ഉള്ള പത്രത്തിലും എഴുതുന്നു. കഥകളിലൂടെയും കവിതകളിലൂടെയും സ്നേഹത്തിന്റെ തേനും പാലും ഒഴുക്കുന്ന, മനുഷ്യ രാശിയെ സഹാനുഭൂതിയോടെ കാണുന്ന സാഹിത്യ കാരന്മാരും മൌനം എന്ന   മണ്ണിന്റെ പുറ്റില്‍ അഭയം തേടുന്നു. ഒരു കാര്യം ചെയ്തു അവര്‍. ഉണ്ട ചോറിനു നന്ദി കാട്ടി. ഇനിയും കിട്ടാനുള്ള ചോറിനു വേണ്ടി ബാലിക്കാക്കകളെ പ്പോലെ കാത്തിരിക്കട്ടെ അവര്‍.